Tuesday, April 27, 2010

ഇന്നലെ പെയ്ത മഴ

എന്റെയുള്ളിലെ പ്രണയം കൊതിക്കുന്ന
പെണ്‍കിടാവാണ് മഴ കൊണ്ട് നിന്നത്.
അകവും പുറവും നനക്കുന്ന പെരുമഴയില്‍
ഒളിച്ചു പോകാതെ അവള്‍ പറ്റിച്ചേര്‍ന്നു നിന്നു

ഒരുവേള അവള്‍ തന്നെ ഒരു മഴതുള്ളിയായി
ഒഴുകിയകലുമോ എന്ന് ഭയന്നു.

മഴ നനഞു മതിവന്ന നേരം
ചുട്ടു പൊള്ളുന്ന ദേഹവുമായി കിടക്കയില്‍ വീണ്
ചില്ലകള്‍ പൊഴിക്കുന്ന തുള്ളികളുടെ ശബ്ദം കാതോര്‍ത്തു

സൂര്യനൊപ്പം ഉണര്‍ന്നപ്പോള്‍ കണ്ടു
അല്‍പമകലെ തുടുത് നില്‍ക്കുന്ന വെളുത്ത കൂണ്‍
അവള്‍ ചെറുതായി ചെറുതായി ഒരു ഉറുമ്പിണോളമായി
ആ കൂണിന്‍ ചുവട്ടില്‍ പറ്റിച്ചേര്‍ന്നു
വീണ്ടും ഒരു പ്രഭാതം.

Saturday, April 3, 2010

ആത്മഹത്യാക്കുറിപ്പ്

ദൈവത്തിന്റെ നാമത്തില്‍ മാപ്പ് ചോദിക്കട്ടെ
വേദനിപ്പിച്ചതിനും പിന്നെ വേദനിപ്പിക്കുന്നതിനും
ഒരു തീരാ നൊമ്പരമായി നിങ്ങളുടെയുള്ളില്‍
ഇനി ഞാനുണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഞാന്‍ മരിക്കുന്നു; കാരണം
അടിക്കടിയുള്ള മരണങ്ങള്‍
എന്നെ ഭ്രാന്തിയാക്കുന്നു
ബോധത്തിനും അബോധതിനുമിടയിലുള്ള പാലം
അനുദിനം നേര്‍ത്ത് ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു

ഇന്നലെ ഞാന്‍ ദൈവത്തോട് സംസാരിച്ചു
ഞാന്‍ അവന്റെ ഉള്ളം കയ്യില്‍ രേഖപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്
അവന്‍ എന്നോട് അരുളിച്ചെയ്തു.
ഞാന്‍ അവനു പ്രിയപ്പെട്ടവളെന്നു
അവന്‍ കരുണയോടെ പറഞ്ഞു.
എന്റെ ബോധം എന്നോട് മന്ത്രിക്കുന്നു
ഞാന്‍ അവന്റെ ഹൃദയത്തോട് ചേര്‍ന്ന് വസിക്കണമെന്ന് .

അവന്റെ കാരുണ്യത്തെ വകവെയ്ക്കാതെ
എന്റെ ജീവന്‍ ഞാനൊടുക്കുമ്പോള്‍
അവനെന്നെ വെറുത്തു തുടങ്ങുന്നു
ആ വെറുപ്പ്‌ ഒരര്ബുദം പോലവന്റെ ഹൃദയത്തില്‍
വളര്‍ന്നു തുടങ്ങുമ്പോള്‍ ഞാനും
എന്റെ സ്നേഹവും അവിടെ രേഖിതമായിക്കഴിഞ്ഞുവല്ലോ!
(നിങ്ങള്ക്ക് മനസ്സിലകനമെന്നില്ല
കാരണം നിങ്ങള്‍ കാവല്‍ മാലാഖമാരാണല്ലോ )
അതിനാല്‍ ഞാന്‍ അവന്റെ ഹൃദയത്തില്‍ പോയി ചേരട്ടെ!!!