Sunday, July 25, 2010

ഊര്‍മ്മിള

തനിച്ചിരിക്കുന്ന ഓരോ നിമിഷവും
ഒരു തുള്ളി കണ്ണുനീരോഴുക്കാതെ
പ്രാര്‍ഥനയോടെയിരുന്നത് നിന്റെ രക്ഷക്കായാണ്
എന്റെ കണ്ണീര്‍ക്കണങ്ങള്‍ ഭൂമി തൊടുമ്പോള്‍
നിനക്ക് മേല്‍ ശാപം നിഴല്‍ വിരിക്കാതിരിക്കാന്‍.

കരയാതെ, പറയാതെ കൂട്ടി വച്ചത് ഒരു കടലായിരുന്നു
ഒരുനാള്‍ നീയരികെ വരുമ്പോള്‍
ആര്‍ത്തലച്ചു പെയ്യാന്‍ കാത്തിരുന്ന മഴയായിരുന്നു.

മുന്‍പേ നടന്ന നിന്റെ പാദങ്ങളെ ഞെരിച്ച ഓരോ
കല്ലും മുള്ളും ചതച്ചരച്ചത് എന്റെ ഹൃദയതെയാണ്
പതിനാലു സംവത്സരം ഞാന്‍ മറക്കാന്‍ ശ്രമിച്ചത്‌ എന്നെയായിരുന്നു
ഓരോ നിമിഷവും ഓര്‍ത്തോര്തിരുന്നത് നിന്റെ കടമകളെ യായിരുന്നു
നിന്നോടൊപ്പം അവരെയും ഞാന്‍ സ്നേഹിച്ചു പോയല്ലോ!!!

നാട് പൂത്തുലഞ്ഞ ആ നാളില്‍ നീ ചിറകാര്‍ന്ന രഥമേറിവന്നു
മിടിക്കുന്ന ഹൃദയത്തില്‍ കനലും കടലുമോളിപ്പിച്ചു
ഞാന്‍ ഓടിവന്നു... പക്ഷെ നിന്റെ മനസ്സിലും
ഈ ചിത്രത്തിലും ഞാനെവിടെയാണ്???

കാലമറിയാതെ, ആരുമറിയാതെ ഞാനൊളിപ്പിച്ച
കണ്ണുനീര്‍ പെയ്യാതിരിക്കട്ടെ.
അന്നും ഇന്നും ഇനിയെന്നും നിനക്ക്
നിഴലായി എന്റെ പ്രാര്‍ത്ഥനകള്‍ ചരിക്കട്ടെ...

Wednesday, June 30, 2010

അടച്ചിട്ട മുറിക്കുള്ളില്‍
എന്റെ വീടിന്റെ താക്കൊലോളിച്ചു വച്ച്
ഒരു മൂലയ്ക്ക് പതുങ്ങിയിരിക്കുന്നു.

നിലാവ് പരക്കുമ്പോള്‍ ദേഹം ചുട്ടു പൊള്ളുന്നു
കാറ്റ് വീശുമ്പോള്‍ വിഭ്രാന്തി പടരുന്നു
സൂര്യനുദിക്കുമ്പോള്‍
മുറിക്കുള്ളിലെ തടാകത്തില്‍ നിറഞ്ഞു നില്‍ക്കുന്ന
പ്രതിബിംബത്തെ പ്രണയിച്ചു
മെല്ലെ മെല്ലെ കീഴ്പ്പെട്ട്‌ എന്റെ മനസ്സുടഞ്ഞു ചിതറുമ്പോള്‍
ആ തരികള്‍ നിനക്ക് ചുറ്റും മിന്നാമിനുങ്ങുകലായെങ്കില്‍

Sunday, May 23, 2010

തീത്തുമ്പികള്‍

നീ എന്റെ പ്രണയിനി...
നിമിഷാര്‍ധം പോലും അകലരുതെന്നു കൊതിച്ചവള്‍
നമുക്ക് വേണ്ടി അകലങ്ങളില്‍
ആയിരങ്ങളുടെ മുറിവില്‍
മരുന്ന് വച്ചവള്‍
എന്നുമെന്റെ മനസ്സിലെ വ്രണത്തിന്റെ വേദന
പ്രണയം കൊണ്ടോപ്പിയെടുതവള്‍

നീ എനിക്കമ്മ...
കരുതലോടെ ഓരോ തുട്ടുകളും
നമുക്കായി കരുതി വച്ച്
നമ്മുടെ വിയര്‍പ്പു തുള്ളികളെ ദൈവം
സ്വര്‍ണ നാണ്യ ങ്ങളാക്കുമെന്ന്
എന്നെ ധൈര്യപ്പെടുത്തിയവ ള്‍
തിരികെ വരാനുള്ള ആവേശത്തിലും
ഇനിയും പണിതീരാത്ത നമ്മുടെ വീടിനു
രണ്ടു വാതിലുകളുടെ സുരക്ഷയുറപ്പാക്കാന്‍
സ്വയം പിശുക്കിയായി
ചിലവേറെ കുറച്ചു പറന്നവള്‍

നീ എന്റെ മകള്‍...
ഓരോ തവണയും പറന്നിറങ്ങിയ ശേഷം
എന്റെ നെഞ്ചോട്‌ ചേര്‍ന്ന് നിന്ന്
വിതുംബിയവള്‍
ആഴിയുറെയും തെങ്ങിന്‍ തലപ്പുകളുടെയും ആകാശക്കാഴ്ച്ചയെ കുറിച്ച്
വാചാലയായവള്‍ . അതിനൊടുവില്‍,
നിലം തൊടും വരെയുള്ള നിന്റെ
പേടികളെ കുറി ച്ചോര്‍ത്തവള്‍ .

നീ ഇന്നൊരു തീതുമ്പി
കൂട്ടി വച്ച സ്വപ്നങ്ങളുമായി
പ്രതീക്ഷയുടെ ചിറകേറി പാറി വന്ന എന്റെ തുമ്പി
കാത്തു നിന്ന എന്റെ കയ്കളിലെക്കോടി വരാന്‍
നിലത്തിറ ങ്ങിയിട്ടുമാവാതെ നീ പിടഞ്ഞകലുംബോഴും
എനിക്കറിയാം നിന്റെ ചിന്തകള്‍...

അല്‍പനേരം കൂടി ഈ തടാകത്തിന്റെ തണുപ്പില്‍
ഞാന്‍ പുതഞ്ഞു നില്‍ക്കട്ടെ
കണ്ണുകള്‍ക്കുള്ളില്‍ വെള്ളം നിറയുമ്പോള്‍
നിന്റെ സാമീപ്യം ഞാനറിയുന്നു
പക്ഷെ നിന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിക്കാന്‍
ഞാന്‍ തിരികെ പോവും...
അതിനു മുന്‍പ് അല്‍പ മാത്ര കൂടി ഞാനിങ്ങനെ നില്‍ക്കട്ടെ
തീ പിടിക്കുന്ന ചിന്തകളില്‍ ഒരിത്തിരി തണുപ്പ് വീഴുമെങ്കില്‍...

Tuesday, April 27, 2010

ഇന്നലെ പെയ്ത മഴ

എന്റെയുള്ളിലെ പ്രണയം കൊതിക്കുന്ന
പെണ്‍കിടാവാണ് മഴ കൊണ്ട് നിന്നത്.
അകവും പുറവും നനക്കുന്ന പെരുമഴയില്‍
ഒളിച്ചു പോകാതെ അവള്‍ പറ്റിച്ചേര്‍ന്നു നിന്നു

ഒരുവേള അവള്‍ തന്നെ ഒരു മഴതുള്ളിയായി
ഒഴുകിയകലുമോ എന്ന് ഭയന്നു.

മഴ നനഞു മതിവന്ന നേരം
ചുട്ടു പൊള്ളുന്ന ദേഹവുമായി കിടക്കയില്‍ വീണ്
ചില്ലകള്‍ പൊഴിക്കുന്ന തുള്ളികളുടെ ശബ്ദം കാതോര്‍ത്തു

സൂര്യനൊപ്പം ഉണര്‍ന്നപ്പോള്‍ കണ്ടു
അല്‍പമകലെ തുടുത് നില്‍ക്കുന്ന വെളുത്ത കൂണ്‍
അവള്‍ ചെറുതായി ചെറുതായി ഒരു ഉറുമ്പിണോളമായി
ആ കൂണിന്‍ ചുവട്ടില്‍ പറ്റിച്ചേര്‍ന്നു
വീണ്ടും ഒരു പ്രഭാതം.

Saturday, April 3, 2010

ആത്മഹത്യാക്കുറിപ്പ്

ദൈവത്തിന്റെ നാമത്തില്‍ മാപ്പ് ചോദിക്കട്ടെ
വേദനിപ്പിച്ചതിനും പിന്നെ വേദനിപ്പിക്കുന്നതിനും
ഒരു തീരാ നൊമ്പരമായി നിങ്ങളുടെയുള്ളില്‍
ഇനി ഞാനുണ്ടാവാതിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഞാന്‍ മരിക്കുന്നു; കാരണം
അടിക്കടിയുള്ള മരണങ്ങള്‍
എന്നെ ഭ്രാന്തിയാക്കുന്നു
ബോധത്തിനും അബോധതിനുമിടയിലുള്ള പാലം
അനുദിനം നേര്‍ത്ത് ദുര്‍ബലമായിക്കൊണ്ടിരിക്കുന്നു

ഇന്നലെ ഞാന്‍ ദൈവത്തോട് സംസാരിച്ചു
ഞാന്‍ അവന്റെ ഉള്ളം കയ്യില്‍ രേഖപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന്
അവന്‍ എന്നോട് അരുളിച്ചെയ്തു.
ഞാന്‍ അവനു പ്രിയപ്പെട്ടവളെന്നു
അവന്‍ കരുണയോടെ പറഞ്ഞു.
എന്റെ ബോധം എന്നോട് മന്ത്രിക്കുന്നു
ഞാന്‍ അവന്റെ ഹൃദയത്തോട് ചേര്‍ന്ന് വസിക്കണമെന്ന് .

അവന്റെ കാരുണ്യത്തെ വകവെയ്ക്കാതെ
എന്റെ ജീവന്‍ ഞാനൊടുക്കുമ്പോള്‍
അവനെന്നെ വെറുത്തു തുടങ്ങുന്നു
ആ വെറുപ്പ്‌ ഒരര്ബുദം പോലവന്റെ ഹൃദയത്തില്‍
വളര്‍ന്നു തുടങ്ങുമ്പോള്‍ ഞാനും
എന്റെ സ്നേഹവും അവിടെ രേഖിതമായിക്കഴിഞ്ഞുവല്ലോ!
(നിങ്ങള്ക്ക് മനസ്സിലകനമെന്നില്ല
കാരണം നിങ്ങള്‍ കാവല്‍ മാലാഖമാരാണല്ലോ )
അതിനാല്‍ ഞാന്‍ അവന്റെ ഹൃദയത്തില്‍ പോയി ചേരട്ടെ!!!

Wednesday, March 24, 2010

ഹാപ്പി എന്ടിങ്ങ്സ്

ഓരോ പെണ്‍കുട്ടിയും അടിമയാവാന്‍ കൊതിക്കുന്നു
അഗോചരമായ ഒരു ചങ്ങല കൊണ്ട്
ബന്ധിതയാവാന്‍ മോഹിക്കുന്നു-
സ്നേഹത്തിന്റെ, പ്രണയത്തിന്റെ ചങ്ങല കൊണ്ട്!

തിരഞ്ഞെടുക്കപ്പെടുന്നവനെ അവള്‍ ആരാധിച്ചു തുടങ്ങുന്നു
അവന്റെ ത്യാഗത്തെ, സ്തൈര്യത്തെ, കുസൃതിയെ
ക്രിസ്തുവിനോടും നബിയോടും കൃഷ്ണനോടും ഉപമിച്ചു തുടങ്ങുന്നു.
ജീവിതത്തിനു മയില്‍‌പീലി ചാലിച്ച് നിറം കൊടുക്കുന്നു
താനേറ്റവും ഭാഗ്യം ചെയ്തവളെന്നു വിളിച്ചു പറയുന്നു.

ഒരു പരിക്രമണത്തിനൊടുവില്‍ ജീവിതം അലക്കി വെളുക്കുമ്പോള്‍
തിരിച്ചരിയലുകള്‍ തുടങ്ങുകയായി
കറുപ്പും വെളുപ്പും കലര്‍ന്ന കള്ളികളില്‍
കുറ്റങ്ങള്‍ നിരത്തി കളി തുടങ്ങുന്നു
ഒന്നുങ്കില്‍
തോറ്റു തോറ്റു തോറ്റു ഒടുവില്‍ അവള്‍ കളി ജയിക്കുന്നു
അല്ലെങ്കില്‍
ജയിച്ചു ജയിച്ചു ഒടുവില്‍ തോറ്റു തൊപ്പിയിടുന്നു
ഇനിയതുമല്ലെങ്കില്‍
മറ്റുള്ളവര്‍ അവളെ ഫെമിനിസ്റ്റ് എന്ന് വിളിക്കുന്നു.

Sunday, March 7, 2010

ഉറക്കെ ഒരു ആത്മഗതം

ഭയമാണ്, ഉള്ളിലാകെ വിങ്ങി നില്‍ക്കുന്ന ഉത്കണ്ഠയാണ്,
തിരികെ വരാന്‍ കൊതിയാണ്,
പക്ഷെ ഞാനറിയുന്നു ഒന്നും പഴയതുപോലെയല്ലെന്ന്.

പച്ചപ്പായലും മുക്കൂറ്റിപ്പൂക്കളും തിങ്ങിയ
കയ്യാലകള്‍ ഇടിഞ്ഞുപോയിരിക്കുന്നു
ആ ചെരുവുകളില്‍ നിന്നും പിഴുതെടുത്ത
കുട്ടിവാളുകല്‍ കൊണ്ടുള്ള പടവെട്ടല്‍
വെറുതെ ഓര്‍മയാകുന്നു.

റബര്‍മരക്കൂട്ടങ്ങല്‍ക്കിടയിലെ കൊച്ചു കരിമ്പാറകളെ
ആനക്കുട്ടന്മാരാക്കി തെളിച്ചു രസിച്ചതും
മൂട്ടില്‍ തൊലിയുള്ള സ്ളേട്ട് പെന്‍സിലിനായി
വാശിവച്ചു കരഞ്ഞതും
കസേരക്കാലിനടിയില്‍ റബര്‍ക്കുരു വച്ച് പടക്കം പൊട്ടിച്ചതും
പേരക്കൊമ്പില്‍ നിന്ന് താഴേക്കു ചാടിയപ്പോള്‍
ഉടുപ്പ്‌ കുരുങ്ങി ഗരുഡന്‍ തൂക്കം നടത്തിയതുമൊക്കെ
പച്ചപിടിച്ചു നില്‍ക്കുന്നു-
ഒട്ടനേകം വീഴ്ചകളില്‍ മുട്ടു മുറിഞ്ഞോലിച്ച
ചോരയുടെ മണത്തോടെ ...

വേലിക്കെട്ടിനുള്ളിലെ കരിയിലക്കൂട്ടങ്ങല്‍ക്കിടയിലേക്ക്
പവര്‍ കട്ട് കനിഞ്ഞേകിയ ഇരുളിന്റെ മറവില്‍
നീ സൂക്ഷ്മതയോടെ എറിഞ്ഞു തന്ന കുപ്പിവളകള്‍
ഒരിക്കല്‍ പോലും ഉടഞ്ഞിരുന്നില്ല
പക്ഷെ എന്റെ സ്വപ്നങ്ങളും ജീവിതം തന്നെയും
എണ്ണിയാലൊടുങ്ങാത്ത തരികളായി ചിന്നിച്ചിതറിപ്പോയല്ലോ
ഇന്ന് ഞാന്‍ തിരികെ വരുമ്പോള്‍ നിന്റെ കുഞ്ഞിനു
പറഞ്ഞു കൊടുക്കാന്‍ കഥകളൊന്നും ബാക്കിയില്ല
കാരണം ആ റബര്‍ മരക്കൂട്ടങ്ങള്‍ പോലും മുറിച്ചു മാറ്റപ്പെട്ടല്ലോ...

ബാക്കിയുള്ളത് ഓര്‍മകളാണ്
മഷിത്തന്ടിന്റെയും കമ്മ്യൂണിസ്റ്റ്‌ പച്ചയുടെയും
ഇലമുളച്ചിയുടെയും ചോരതുള്ളികളുടെയും
നിറവും ഗന്ധവും കലര്‍ന്ന,
കരിയിലപ്പുറത്തു മഴ പതിച്ചു നല്‍കിയ
ശ്രവണസുഖത്തിന്റെയും
അമ്പാറ്റ സ്നേഹത്തോടെ വിളമ്പിതന്ന
കപ്പയുടെയും മുളക് ചമ്മന്തിയുടെയും രുചിയുള്ള
ഓര്‍മ്മകള്‍- അത് കചിക്കൂനകളിലെ
സാറ്റ്കളികളെ തുടരുന്ന ചൊറിചിലുകളായി മനസ്സില്‍
തിണിര്‍ത് നീറി ക്കിടക്കുന്നു.

എനിക്ക് ഭയമാണ്-
മിച്ചമുള്ള എന്നെ എനിക്ക് നഷ്ട്ടപ്പെടുമോ എന്ന്
അനുവാദം വാങ്ങാനാണ് ഞാന്‍ വരുന്നത്
ഓര്‍മകളില്‍ ജീവിച്ചു ഓര്‍മകളില്‍ മരിക്കുവാന്‍...