Monday, July 29, 2013

ലിഡോസ്കോപ്‌ 

ഉറക്കത്തിന്ടെ പാളികൾ  തുറക്കാനുമടക്കാനുമാവാതെ
ഇരുട്ടിന്റെ തടവറയിൽ പാതിയുണർന്നിരിക്കുന്നു .
ഈ  വഴിയിൽ  നിലാവ് പൊഴിയുമെന്നും
നീണ്ട മണ്‍പാതയിലൂടെ നീയെനിക്കരികിലേക്കോടിയെത്തുമെന്നും
ആശിച്ചു, ദാഹിച്ച് ഞാൻ  തളർന്നിരിക്കുന്നു.

ജന്മമൊരു ഹവിസ്സായി നിവേദിച്ചിട്ടും
വരം നല്കാൻ നീ  വരാത്തതെന്ത് ?
നിനക്ക് ചുറ്റും സ്നേഹത്തിന്റെ മുള്ളുകൾ കൊണ്ട്
വേലിക്കെട്ടുകൾ തീർത്തതാര് ?
ആളുന്ന വേദനയിൽ വാത്സല്യത്തിന്റെ നെയ്യൊഴിച്ചാ
പ്രകാശപൂരത്തിലെന്നെ നിനക്ക് അദൃശ്യയാക്കുന്നതാര് ?

എന്റെ ചോദ്യങ്ങൾ പല്ലി  മുറിച്ചിട്ട വാൽ പോലെ പിടയുന്നു !

സ്വപ്നങ്ങളിൽ മുന്തിരിച്ചാറിറ്റിച്ച്‌
മോഹിപ്പിക്കുന്ന വർണങ്ങൾ ചാലിച്ച്
നീ പോറ്റി  വളർത്തിയ എന്റെ പ്രണയം-
ഇന്ന്, അടുക്കലച്ചുമരിലെ  ചിത്രമെഴുത്തിനു
വികൃതിക്കുട്ടി തപ്പിയെടുത്തോരു  കരിക്കട്ട പോലെ...

ചിതറിത്തൂവിയ സ്വപ്‌നങ്ങൾ പെറുക്കിക്കൂട്ടി  കുഴലിലിട്ട്
സാക്ഷാത്കരിക്കാനാവാതെ പോകുന്ന
നിരവധി അഭിലാഷങ്ങളുടെ
എണ്ണമില്ലാത്ത  രൂപഭേദങ്ങൾ ഇനി കണ്ടു തുടങ്ങട്ടെ
നിറഞ്ഞു കവിയുന്ന ഇരുട്ടിൽ ഈ ചാരുകസേരയിൽ
ഒരു തുണ്ട് ഇരുളായി മാറി , പ്രതീക്ഷയുടെ ഒരു കണ്ണ് മാത്രം തുറന്ന്
എന്റെ സ്വപ്നങ്ങളുടെ ചോരചിന്തിയ  ഭാവഭേദങ്ങൾ
ഞാൻ കണ്ടുതുടങ്ങട്ടെ ... 

4 comments: